പോട്ട ബാങ്ക് കവര്‍ച്ച: പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ചാലക്കുടി: പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസം അന്വേഷണത്തിനായി പോലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.

പ്രതി മോഷണശേഷം ബൈക്കില്‍ സഞ്ചരിച്ച വഴികളിലൂടെയും പ്രതി ധരിച്ചിരുന്ന മാസ്കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തും ഉള്‍പ്പെടെ എത്തിച്ച് ഇനി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. മോഷണത്തിന് പ്രതി ഉപയോഗിച്ചിരുന്ന സ്കൂട്ടറിന്‍റെ നമ്പറുകള്‍ വ്യാജമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് പുഴയിലേക്ക് വലിച്ചെറിഞ്ഞു എന്നതാണ് പ്രതിയുടെ മൊഴി. നമ്പര്‍ പ്ലേറ്റ് കേസില്‍ കണ്ടെടുക്കേണ്ടത് നിര്‍ണായകമാണ്. പ്രതി റിജോ ആന്‍റണി ഒറ്റക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസ് നിഗമനം എങ്കിലും പുറത്തു നിന്ന് ഒരാള്‍ റിജോയെ സഹായിക്കാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല. ഇക്കാര്യങ്ങള്‍ അടക്കം മുന്‍ നിര്‍ത്തിയുള്ള തുടരന്വേഷണമായിരിക്കും കേസില്‍ ഇനി നടക്കുക. ഇന്നലെ പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കവര്‍ച്ചാ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.