ദേശീയപാത നവീകരണത്തില്‍ ക്രമക്കേടെന്ന് ആരോപണം

നീലേശ്വരം: ദേശീയപാത നവീകരണത്തില്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം. നീലേശ്വരം മാര്‍ക്കറ്റില്‍ മണ്ണ് നിറച്ചുള്ള അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിലാണ് ക്രമക്കേട് നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നത്. എംബാംഗ്മെന്‍റ് നിര്‍മ്മാണത്തില്‍ മണ്ണ് അമര്‍ത്താതെയും ഭിത്തിയുടെ ഉള്‍ഭാഗങ്ങള്‍ ഉറപ്പിക്കാതെയുമാണ് റോഡ് പണിയുന്നത്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ കരാറുകാരന്‍റെ പണിക്കാര്‍ക്ക് തോന്നിയ പോലെയാണ് പ്രവൃത്തി. രാത്രി കാലങ്ങളില്‍ മണ്ണിട്ട് നികത്തി അപ്പോള്‍ തന്നെ ടാര്‍ ചെയ്യുകയാണ്. മഴക്കാലങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍ സംഭവിച്ചത്പോലെ ഇവിടെയും റോഡ് തകരാന്‍ സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാലവര്‍ഷത്തില്‍ വെള്ളകെട്ട് രൂപപ്പെട്ട് സമീപ റോഡില്‍ കൂടിയുള്ള യാത്രയും ദുസ്സഹമാവും. ചതുപ്പ് നിലമായിട്ടും വേണ്ട രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യാതെയാണ് നീലേശ്വരം പാലത്തിന് സമീപം റോഡ് പണിയുന്നത്. പുഴയുടെ സ മീപം ചതുപ്പ് നിലയമായതിനാല്‍ തൊട്ടടുത്ത ഭാഗങ്ങളില്‍ റോഡ് പണിതാല്‍ മലവെള്ളപ്പാച്ചലില്‍ റോഡ് ഇടിഞ്ഞ് വീഴാന്‍ സാദ്ധ്യ തയേറെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ട് ഇവിടെ എലിവേറ്റഡ് ബ്രിഡ്ജ് പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാലങ്ങളില്‍ ദേശീയ പാത 66 ല്‍ പല ഭാഗങ്ങളിലും റോഡ് ഇടിഞ്ഞ് വീണ സംഭവം ഉണ്ടായിട്ടുണ്ട്.